Thursday, September 26, 2013

ജോർജ് ബെർഗോളിയോ; അയാളൊരു പാപിയാണ്...

         
ജോർജ് ബെർഗോളിയോ; അയാളൊരു പാപിയാണ്...
Written by  ശാന്തിമോൻ ജേക്കബ്    


വത്തിക്കാനിലെ സാന്താ മാർത്താ അപ്പാർട്ട്‌മെന്റിലെ ഇരുനൂറ്റി ഒന്നാം നമ്പർ മുറി. മുറിക്കുള്ളിൽ വളരെക്കുറച്ചു സാധനങ്ങൾ മാത്രം. ഒരു ചെറിയ മേശ. അതിൽ ഫ്രാൻസിസ് അസ്സീസിയുടെ ചെറിയൊരു പ്രതിമ.

ഭിത്തിയിൽ ഒരു ക്രൂശിത രൂപം. അർജന്റീനയിലെ ലുജാനിൽ നിന്നുള്ള മാതാവിന്റെ തിരുസ്വരൂപം. യൗസേപ്പിതാവിന്റെ രൂപം മറ്റൊരിടത്ത്. പുറംചട്ട കീറിത്തുടങ്ങിയ ഒരു നിത്യാരാധന പുസ്തകം മേശപ്പുറത്തും.

ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള മനുഷ്യന്റെ മുമ്പിലാണ് നാം.
ഔപചാരികതകളും  സെക്രട്ടറിമാരുടെ ഇടപെടലുകളും ഇല്ലാതെ ഒരു പച്ചമനുഷ്യനായി ഹൃദയം തുറന്നു സംസാരിക്കുകയാണ് മാർപാപ്പ. ഈശോസഭക്കാരനായിരുന്ന മാർപാപ്പയുടെ മുന്നിൽ ഫാ.അന്റോണിയോ സ്പദാരൊ. ഇറ്റലിയിലെ ജെസ്യൂട്ട് പ്രസിദ്ധീകരണമായ 'ലാ സിവിൾട്ടാ കത്തോലിക്കാ'യുടെ എഡിറ്റർ.
ഫാ. അന്റോണിയോ ചോദിച്ചു: 'ആരാണ് ജോർജ് മരിയോ ബെർഗോളിയോ?'
മാർപാപ്പ തെല്ലൊന്നു പകച്ചു; ഒരുമാത്ര ചിന്താമഗ്‌നനായിരുന്നു.

'ഒരു പാപിയാണ് അയാൾ. ഏറ്റവും അനുയോജ്യമായ നിർവചനം അത് തന്നെയാണ്! സംഭാഷണത്തിന്റെ ഭംഗിക്കു വേണ്ടി പറയുന്നതല്ല ഞാനിത്.'
റോമിലെ അത്രയൊന്നും പ്രശസ്തമല്ലാത്ത ദേവാലയത്തിലെ ഒരു ചുവർചിത്രം ഓർമിച്ചു പോപ്പ് ഫ്രാൻസിസ് അപ്പോൾ. ലൂയി ഓഫ് ഫ്രാൻസ് ദേവാലയത്തിൽ ആണ് അത്.
ചുങ്കസ്ഥലത്തെത്തി മത്തായിയെ വിരൽ ചൂണ്ടി വിളിക്കുകയാണ് ക്രിസ്തു. പണസഞ്ചി ഒതുക്കിപ്പിടിച്ച്, ചൂണ്ടുവിരൽ തന്റെ നെഞ്ചിനു നേരെയാക്കി അവിശ്വസനീയതയോടെ മത്തായി ക്രിസ്തുവിനോട് ചോദിക്കുന്നു; നീ എന്നെത്തന്നെയാണോ വിളിച്ചത്?

'എന്റെയുള്ളിൽ എന്നും ഞാൻ പറയാറുണ്ട്, ഞാനാണ് ആ ചുങ്കക്കാരൻ മത്തായി. ഒരു പാപിയെ വിരൽ ചൂണ്ടി വിളിച്ചിരിക്കുകയാണ് ദൈവം. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ആ വൈകുന്നേരം എനിക്ക് തോന്നിയതും അതേവികാരം തന്നെ. ഞാനൊരു പാപിയാണ്. എന്നാൽ, യേശുവിന്റെ പരിധിയില്ലാത്ത കരുണയാണ് എന്നെ വിളിച്ചിരിക്കുന്നത്'.
ഈ മഹാകരുണ ലോകത്തിനു മുഴുവൻ പകർന്നു നല്കാൻ സഭയ്ക്കു കഴിയണം എന്ന് പറയുന്നു മാർപാപ്പ. 'വിശുദ്ധരായ' ചുരുക്കം ചിലർക്ക് ഇരിപ്പിടം തീർക്കുന്ന കുരിശുപള്ളിയല്ല സഭ എന്നും സകല ജനത്തിനും വേണ്ടി വാതിൽ തുറക്കുന്ന മഹാ സങ്കേതമാണ് അതെന്നും പറയുന്നു പാപ്പ. അത് അമ്മയുടെ മടിത്തട്ടാണ്; മടങ്ങിയെത്താനുള്ള അവസാനത്തെ ഇടം.
'സഭ ഒരു സൈനിക ആശുപത്രി പോലെയാണ്. മുറിവേറ്റ സകലർക്കും ആശ്വാസം ലഭിക്കുന്ന ഒരിടം. മുറിവുകൾ ഉണക്കുന്ന ഒരിടമാകണം അത്. ഹൃദയങ്ങളിൽ സ്‌നേഹത്തിന്റെ കനൽ എരിയിക്കുന്ന ഇടം. അങ്ങനെ, സംഭവിക്കാൻ സാമീപ്യത്തിന്റെ ചൂട് വേണം. അവരിലേക്ക് നാം ഇറങ്ങി ചെല്ലണം'.

'സഭാ ശുശ്രൂഷകർ കരുണ പകരുന്നവരാകണം. കുമ്പസാരം കേൾക്കുന്ന  പുരോഹിതനിൽ ഉണ്ടാകണം കരുണയുള്ള ഒരു ഹൃദയം. ജനത്തോടൊപ്പം സഞ്ചരിച്ചു അവരുടെ മുറിവുകൾ വച്ചുകെട്ടുന്ന ഒരാൾ.'

'സഭയ്ക്ക് വേണ്ടത് ഇടയന്മാരായ വൈദികരെയാണ്; അല്ലാതെ, ബ്യൂറോക്രാറ്റുകളെയല്ല; ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമല്ല.'
'വാതിലുകൾ തുറന്നിടുക മാത്രം ചെയ്യുന്ന സഭയല്ല വേണ്ടത്; പുതിയ പാതകൾ തുറന്ന് ജനങ്ങളിലേക്ക് ഇറങ്ങുന്ന ഒരു സഭയാണ് ആവശ്യം.' പോപ്പ് ഫ്രാൻസിസ് ഹൃദയം തുറക്കുന്നു.

കടപ്പാട് സണ്ടേ ശാലോം...

No comments :

Post a Comment