Saturday, September 21, 2013

വെളിച്ചം അണഞ്ഞിട്ടില്ല ജെറിൻ തിരി കൊളുത്തിയിട്ടുണ്ട്

വെളിച്ചം അണഞ്ഞിട്ടില്ല ജെറിൻ തിരി കൊളുത്തിയിട്ടുണ്ട്
Written by  സാബു ജോസ് എറണാകുളം     



എറണാകുളം: കാഴ്ച നഷ്ടപ്പെട്ടിട്ടും കർത്താവിന്റെ കരങ്ങളിൽ പിടിച്ചുകൊണ്ട്, സന്തോഷകരമായ മാതൃകാജീവിതം നയിക്കുകയാണ് 25 വയസുകാരനായ ജെറിൻ ജോസ്. വ്യവസായ നഗരമായ കൊച്ചിയിലെ എം.ജി.റോഡിൽ ബസിറങ്ങി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ടാം നിലയിലേക്ക് പടി കയറുന്ന ഈ സുമുഖനായ യുവാവിനെ കണ്ടാൽ ആർക്കും ഒരു കുറവും തോന്നുകയില്ല. സൂക്ഷിച്ച് നോക്കിയാൽ കൈയിൽ വൈറ്റ് കെയിൻ (ചെറിയ ഊന്നുവടി) കാണാം. അതാണ് അസിസ്റ്റന്റ് മാനേജരുടെ ഇപ്പോഴത്തെ വഴിയോര സഹായി.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഐരൂർ, സെന്റ് ആന്റണിസ് ഇടവകയിലെ കീഴേത്താൻ ജോസ്-റോസി ദമ്പതികളുടെ മൂത്തമകനാണ് ഇദ്ദേഹം. ആറു വർഷം മുമ്പുവരെ ഏതൊരു യുവാവിനെയുംപോലെ പ്രകൃതിയിലെ എല്ലാ ദൃശ്യങ്ങളും കൺ കുളിർക്കെ കണ്ടാസ്വദിച്ചാണ്  ജെറിൻ നടന്നത്.

പ്ലസ്ടു കഴിഞ്ഞ് ഈറോഡ് ജെ.കെ.കെ. നടരാജ കോളജ് ഓഫ് ഫാർമസിയിൽ ഫാർമസിസ്റ്റാകാൻ പഠിക്കുമ്പോഴാണ് ഈ ലോകദൃശ്യങ്ങൾ അദ്ദേഹത്തിൽനിന്ന് പതുക്കെ മറയ്ക്കപ്പെട്ടത്. അഞ്ചാം ക്ലാസുമുതൽ കണ്ണട ധരിച്ചിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോൾ കൊച്ചിയിലെ പ്രശസ്തമായ ഒരു കണ്ണാശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ ഡോക്ടർ, അടുത്ത് വിളിച്ചിരുത്തി പറഞ്ഞു. റെറ്റിനെറ്റിസ് പിഗ്മെസ്‌കോൻ- ആർ.പി. എന്ന ഓമനപ്പേരിലുള്ള ഈ രോഗം അത്യപൂർവ അവസ്ഥയാണെന്ന്. കാര്യമായ ചികിത്സയില്ല. റെറ്റിനായുടെ പ്രവർത്തനശേഷി ക്രമേണ നഷ്ടപ്പെടുന്നതാണ് രോഗം. നേത്രനാഡിയുടെ ഞരമ്പിലെ കോശങ്ങൾ നിർജീവമാകുന്നതനുസരിച്ച് കാഴ്ച കുറയും. ഒരുപക്ഷേ, പൂർണമായും നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഒറ്റയ്ക്കാണ് ഡോക്ടറെ കാണാൻ പോയത്. മടങ്ങിയെത്തിയപ്പോൾ വീട്ടുകാർ വിവരം തിരക്കിയെങ്കിലും സാരമില്ലെന്ന് പറഞ്ഞ് വീട്ടുകാരെ ആശ്വസിപ്പിക്കുകയായിരുന്നു.

പള്ളിയിൽനിന്ന് അഞ്ഞൂറ് മീറ്ററിനടുത്താണ് വീട്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ ഏറെ താൽപര്യം പുലർത്തിയിരുന്ന കുടുംബം. കെ.സി.എസ്.എൽ, സി.എൽ.സി, കെ.സി.വൈ.എം തുടങ്ങിയ ഭക്തസംഘടനകളിൽ പ്രവർത്തിച്ചിരുന്നു. കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് മറച്ചുവച്ചതിനാൽ, വീട്ടുകാർ മൂന്നു ലക്ഷത്തോളം രൂപ വിദ്യാഭ്യാസലോൺ എടുത്താണ് ഈറോഡിൽ പഠിക്കുവാൻ അയച്ചത്. രണ്ടാം വർഷം ഒരു ദിവസം റെക്കോർഡ് ബുക്ക് എഴുതുവാൻ ഇരുന്നപ്പോഴാണ് ആദ്യമായി കാഴ്ച മറക്കപ്പെട്ടതെന്ന് ജറിൻ ഓർക്കുന്നു.  മുന്നിൽ വെളുപ്പും കറുപ്പും മാത്രം. ഡോക്ടറുടെ വാക്കുകൾ പൂർത്തിയാകുകയാണെന്ന സത്യം ജെറിൻ തിരിച്ചറിഞ്ഞു. വർഷങ്ങളായി കണ്ണടയുടെ പവർ ഗ്ലാസ് മാറ്റികൊടുക്കുകയാണ് ഡോക്ടർമാർ ചെയ്തിരുന്നത്. ഇനി കണ്ണടകൊണ്ട് കാര്യമില്ല. ജീവിതം വഴിമുട്ടിയിരിക്കുന്നു.

റിക്കോർഡ് എഴുതാൻ കഴിയാതെ വന്നപ്പോൾ സഹപാഠികളിൽ പലരും കരുതി, ജെറിൻ മടക്കയാത്രയ്ക്ക് തയാറെടുക്കുമെന്ന്. എന്നാൽ വീട്ടുകാർക്ക് ഞെട്ടലും വിഷമവും ഉണ്ടാകാതിരിക്കാൻ ജെറിൻ തന്നെ വിളിച്ചു പറഞ്ഞു, ''എനിക്കിപ്പോൾ എഴുതുവാനും വായിക്കുവാനും കഴിയുന്നില്ല. എന്നാലും കുഴപ്പമില്ല, കർത്താവ് കൂട്ടുകാരെക്കൊണ്ട് എല്ലാം ചെയ്യിക്കുന്നു. ഇപ്പോൾ കൂടുതൽ സ്‌നേഹവും സംരക്ഷണവും തിരിച്ചറിയുന്നു. ഇപ്പോൾ പഠിക്കുവാൻ കുറച്ചുകൂടി എളുപ്പമായി.''

പഠനം വേണ്ടതുപോലെ നടത്തുവാൻ കഴിയാതെ വന്നതിനാൽ, രണ്ടാം വർഷം മൂന്ന് പേപ്പറുകൾക്ക് വിജയിക്കാൻ കഴിഞ്ഞില്ല. അതിനാൽ അതിൽ വിജയിക്കാതെ കോളജിൽ തുടർന്ന് പഠിക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന കാര്യം അധികൃതർ അറിയിച്ചു. കാഴ്ച മങ്ങിയപ്പോൾ തന്നെ കോളജ് അധികാരികളും ചില അധ്യാപകരും മടങ്ങിപ്പോകാനാണ് ഉപദേശിച്ചത്. ''വിജയിക്കാൻ കാഴ്ചയുള്ളവർക്കുപോലും എളുപ്പമല്ല. ഇനി നല്ല മാർക്ക് നേടി വിജയിച്ചാലും ജോലി കിട്ടുകയില്ലല്ലോ.'' കോഴ്‌സിൽ തുടർന്ന് പഠിക്കാൻ കഴിയാതെ, വീട്ടിൽ വന്ന് നിന്നപ്പോൾ കേട്ട വാക്കുകൾ, ഹൃദയത്തിൽ പതിയുന്ന കൂരമ്പ് കണ്ണീരോടെ മാത്രം കേൾക്കാൻ കഴിയുന്നതുമായിരുന്നു. ''പ്രാർത്ഥന, ജീസസ് യൂത്ത്... എന്നിട്ട് എവിടെ നിന്റെ കർത്താവ്? കാഴ്ചയും പോയി, പഠിക്കാനുള്ള അവസരവും നഷ്ടപ്പെട്ടു. ഇനിയെങ്കിലും ശുശ്രൂഷകൾ നിറുത്തിക്കൂടെ...?'' ഉത്തരം പറയാതെ ''കർത്താവേ, കൃപ ചൊരിയണമേ'' എന്നുമാത്രം മുട്ടിപ്പായി പ്രാർത്ഥിച്ചു.
ആർക്കും വിശദീകരിക്കാൻ കഴിയാത്ത ഒരത്ഭുതം അക്കാലത്ത് ഉണ്ടായി. തമിഴ്‌നാട് ഡോ. എം.ജി.ആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി, ഒരത്യപൂർവ തീരുമാനം എടുത്തു. മുഴുവൻ പേപ്പറുകൾക്ക് വിജയിക്കാത്തവർക്കും തുടർന്ന് കോളജിൽ ഇരുന്ന് പഠിക്കാൻ അവസരം നൽകുമെന്നായിരുന്നു യൂണിവേഴ്‌സിറ്റി നിർദേശം. ജെറിൻ വീണ്ടും ഈറോഡ് കോളജിൽ ചേർന്ന് പഠനം തുടർന്നു. എന്നാൽ ഒന്നരമാസം കഴിഞ്ഞപ്പോൾ, ആ ഉത്തരവ് പിൻവലിച്ചുകൊണ്ട് ഓർഡർ ഇറക്കി. എന്നാൽ പുനർപ്രവേശനം നേടിയ ജെറിന് തുടർന്ന് പഠിക്കാൻ തടസമില്ലായിരുന്നു. ഇത് ജെറിനുവേണ്ടി കർത്താവ് നൽകിയ ഉത്തരവെന്ന് പറയുവാനാണ് സുഹൃത്തുക്കൾക്ക് താൽപര്യം. കളിയാക്കിയവർ മാനസാന്തരപ്പെട്ടു. പലരും ദൈവവിശ്വാസത്തിൽ ആഴപ്പെടാനാണ് ആ സംഭവം ഇടയാക്കിയത്. പിന്നീടൊരിക്കൽ വൈസ് ചാൻസലറെ പോയി നേരിൽക്കണ്ട് ജെറിൻ തന്റെ ദുരവസ്ഥ വിശദീകരിച്ചു. വിദഗ്ധ പരിശോധനാ റിപ്പോർട്ടും കോളജ് അധികൃതരുടെ ശുപാർശയും പരിഗണിച്ച് വി.സി. ഒരു പഠനസഹായിയെ നിയമിച്ച് ഉത്തരവിറക്കി. അന്യനാട്, തപ്പിത്തടഞ്ഞുള്ള ജീവിതം... എന്നിട്ടും 65 ശതമാനം മാർക്ക് വാങ്ങി കോഴ്‌സിൽ വിജയിച്ചു. കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള രജിസ്‌ട്രേഡ് ഫാർമസിസ്റ്റാണ് ജെറിൻ ഇപ്പോൾ.

''ലൈസൻസ് മാത്രം മതി, വെറുതെയിരുന്ന് വിശ്രമിക്കുക, ശമ്പളം വീട്ടിൽ എത്തിക്കാം..'' ഇങ്ങനെ പല വിധ വാഗ്ദാനങ്ങളുമായി പലരും വന്നു. എന്നാൽ തനിക്ക് ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി ചെയ്യാനാവില്ലെന്ന് പറഞ്ഞ് ജെറിൻ ഒഴിഞ്ഞുമാറുകായിരുന്നു. മരുന്ന് കുറിപ്പടികൾ തനിക്ക് വായിക്കാനാവില്ല. സഹായിയെ വച്ചാലും ഉറപ്പില്ല. 'മനുഷ്യജീവന്റെ കാര്യമല്ലേ, മരുന്ന് മാറിയാൽ മരണംപോലും സംഭവിക്കാം.' ഒരക്ഷരം മാറി വായിച്ചാൽ മരുന്ന് മാറും. ഫാർമസിസ്റ്റ്, മെഡിക്കൽ ഷോപ്പിൽ എപ്പോഴും വേണം. രസീതിൽ ഒപ്പിടണം. ഇതൊന്നും പാലിക്കാതെ കടകൾ നടത്തുന്നത് നീതിരഹിതമാണ്. സുഖമായി ശമ്പളം വാങ്ങി, വീട്ടിലിരിക്കുന്നത് അതിനേക്കാൾ വലിയ നീതികേടാണ്. ദൈവമഹത്വത്തിനായിട്ടാണ് ഞാൻ ഫാർമസി പഠനം പൂർത്തീകരിച്ചത്. അത് അനേകർക്ക് കർത്താവിനെ കൂടുതൽ അറിയുവാനുള്ള അവസരവുമായിരുന്നു. ഉറച്ച വിശ്വാസവും ദൃഢനിശ്ചയവും ഏത് പ്രതിസന്ധിയിൽ നിന്നും മനുഷ്യനെ കരകയറ്റുമെന്നുള്ള  പാഠം അനേകർക്ക് നൽകുകയായിരുന്നു ജറിൻ.

തന്റെ യഥാർത്ഥ ശാരീരിക മാനസികാവസ്ഥ മനസിലാക്കി, മറ്റൊരു ജോലിമേഖലയ്ക്ക് അവൻ പരിശ്രമം തുടങ്ങി. ആർ.സി.ജി.എസ്.ആർ.വി.സി വഴി ഇൻഫോ പാർക്കിൽ പഠനം നടത്തി. തുടർന്ന് ബാംഗ്ലൂരിൽ വിപ്‌റോയിൽ എച്ച്.ആർ വിഭാഗത്തിൽ ജോലി ലഭിച്ചു. പിന്നീട് 2012 ലെ ബാങ്ക് ടെസ്റ്റ് എഴുതി. 2013 ഏപ്രിൽ മുതൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി. രണ്ടാം നിലയിലുള്ള ഓഫിസിൽ എത്തുവാൻ രാവിലെ ബസിൽ കയറും. താമസം നഗരത്തിലെ 'മാമാംഗലം' എന്ന സ്ഥലത്തെ വാടകവീട്ടിൽ. മാന്യമായ ജോലി, സ്ഥിരമായ വരുമാനം. അടുത്ത സുഹൃത്തുക്കൾ പലരും വിവാഹാലോചനകൾ കൊണ്ടുവരുന്നു. ജീവിതപങ്കാളി ശുശ്രൂഷാജീവിതം ആഗ്രഹിക്കുന്ന വ്യക്തിയായിരിക്കണമെന്നതാണ് ഒരേഒരു വ്യവസ്ഥ. കാഴ്ച കുറഞ്ഞു വരുന്ന അനുജൻ, മാതാപിതാക്കൾ എന്നിവരെയെല്ലാം സ്‌നേഹിക്കാനും സംരക്ഷിക്കാനും കഴിയണം. കുറച്ചു കഴിയട്ടെ. എന്നെപ്പോലെ കാഴ്ച ഇടക്കാലത്ത് നഷ്ടപ്പെട്ടവരടക്കം അന്ധസഹോദരങ്ങൾക്കായി പല പദ്ധതികളും ചെയ്യണം. അതു കഴിഞ്ഞുവേണം കുടുംബജീവിതം. ജെറിൻ സൂചിപ്പിച്ചു. ഭാരതീയർ യൂണിവേഴ്‌സിറ്റിയിൽ എം.ബി.എ.യ്ക്ക് രണ്ടാം വർഷം ചേർന്നിട്ടുമുണ്ട്. ജെറിന്റെ ലക്ഷ്യങ്ങൾക്കും പദ്ധതികൾക്കും പരിധിയില്ല.

രണ്ടുവർഷംകൊണ്ട് ബൈബിളും യുകാറ്റും പലരും പഠിക്കുന്നതറിഞ്ഞപ്പോൾ തന്നെപ്പോലുള്ളവർ എന്തു ചെയ്യുമെന്നായി ചിന്ത. ബൈബിളും യുകാറ്റും പ്രാർത്ഥനകളും കാഴ്ച നശിച്ചവർക്കായി തയാറാക്കാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചു. ഇംഗ്ലീഷിൽ എന്തെങ്കിലും ടൈപ്പ് ചെയ്ത് അയച്ചാൽ അത് ജെറിന് വായിക്കുവാൻ കഴിയില്ല. എന്നാൽ അത് കമ്പ്യൂട്ടറിലോ മൊബൈലിലോ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച്  മലയാളത്തിൽ വായിച്ച് കേൾപ്പിക്കുവാനുള്ള ഒരു സംവിധാനം അദ്ദേഹം ചെയ്തിട്ടുണ്ട്. ഈ സോഫ്റ്റ് വെയർ ഇദ്ദേഹത്തിന്റെ കമ്പ്യൂട്ടറിലും മൊബൈലിലും ഉണ്ട്.

സമാന സംവിധാനത്തോടെ മലയാളത്തിൽ പി.ഒ.സി ബൈബിൾ, യുകാറ്റ്, പ്രാർത്ഥനകൾ എന്നിവ ഡിജിറ്റൽ ആക്‌സബിൾ ഇൻഫോർമേഷൻ സിസ്റ്റത്തിൽ തയാറാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. 'വിശ്വാസവർഷത്തിൽ കാഴ്ചയില്ലാത്തവർക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആത്മാവ് മന്ത്രിക്കുന്നു. കാഴ്ചയില്ലാത്തവർക്ക് പ്രാർത്ഥനകൾ ചൊല്ലാനും, നല്ല ലേഖനങ്ങൾ വായിച്ചറിയുവാനും അവസരം നൽകണം'' ജെറിന്റെ തീക്ഷ്ണത നിറഞ്ഞ ആഗ്രഹം.

കെ.സി.ബി.സി ബൈബിൾ കമ്മീഷൻ, സൊസൈറ്റി നേതൃത്വവുമായി പി.ഒ.സിയിൽ പോയി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിക്കഴിഞ്ഞു. 'എത്ര സമയമെടുത്താലും തുക ചെലവായാലും മലയാളത്തിൽ ബൈബിൾ വായിക്കുവാൻ അവസരം നൽകണം. പ്രാർത്ഥനയും അനേകരുടെ പിന്തുണയും ആവശ്യമാണ്. തിരുവചനങ്ങൾ ഓഡിയോ ആക്കി, എഡിറ്റ് ചെയ്ത് ഒ.ബി.ഐ ട്രാക്കിലേക്ക് മാറ്റണം. പ്രാർത്ഥനാനുഭവമുള്ള സൗണ്ട് എഡിറ്റേഴ്‌സിന്റെ സഹകരണം ആവശ്യമാണ്. ബൈബിൾ ഓഡിയോ തയാറാക്കിയവർ അത് ഉപയോഗിക്കുവാൻ അനുവദിച്ചാൽ എളുപ്പമായി.'' ജറിന്റെ വാക്കുകൾക്ക് ഉൾക്കാഴ്ചയുടെ കരുത്ത്...

അനുജൻ റെജിന്റെയും കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കൊടകര സഹൃദയ കോളജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസിന് ഒന്നാംവർഷ കോഴ്‌സിൽ ഇദ്ദേഹം പഠിക്കുന്നു. കാഴ്ച നഷ്ടപ്പെട്ടവരുടെ പാതയിലൂടെ ചരിക്കുന്ന ഈ സഹോദരങ്ങൾ വിശ്വാസജീവിതത്തിൽ ഏറെ മുന്നിലാണ്.
ഫോണിൽ വിളിച്ചാൽ ജെറിനുമായി സംസാരിക്കാം, ആശയങ്ങൾ പങ്കുവയ്ക്കാം, പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കാം. 9539510031.

കടപ്പാട്.. സണ്ടേ ശാലോം...

No comments :

Post a Comment